AICC decision should be implemented: Cherian Philip
2, August, 2025
Updated on 2, August, 2025 15
![]() |
തിരു: കോൺഗ്രസിൻ്റെ എല്ലാ തലങ്ങളിലും 50 ശതമാനം സംഘടനാ സ്ഥാനങ്ങൾ 50 വയസ്സിന് താഴെയുള്ളവർക്ക് നൽകുമെന്ന 2023-ലെ റായ്പൂർ എ.ഐ.സി.സി പ്ലീനറി സമ്മേളന തീരുമാനം കെ.പി.സി.സി-ഡി.സി.സി പുന:സംഘടനയിൽ കർശനമായി പ്രാവത്തികമാക്കണമെന്ന് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു .
25 ശതമാനം സ്ഥാനങ്ങൾ വനിതകൾക്ക് നൽകുമെന്ന എ.ഐ.സി.സി നിബന്ധന പൂർണ്ണമായും പാലിക്കണം. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനവും വനിതാ സംവരണം നിയമമാക്കിയ സാഹചര്യത്തിൽ കോൺഗ്രസിൽ കെ. പി. സി.സിയിലും ഡി.സി.സികളിലും വനിതകൾക്ക് 25 ശതമാനമെങ്കിലും ഭാരവാഹിത്വം അനുവദിക്കേണ്ടത് സാമാന്യ നീതിയാണ്. ഡി.സി.സി പ്രസിഡൻറാകാൻ യോഗ്യതയുള്ള നിരവധി വനിതകൾ കോൺഗ്രസിലുണ്ട്.
പുതു രക്തപ്രവാഹം നിലച്ചതാണ് കോൺഗ്രസിലെ സംഘടനാ ദൗർബല്യത്തിന് മുഖ്യകാരണം. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ കോൺഗ്രസിൽ ഒരു തലമുറ മാറ്റവും യുവജന മുന്നേറ്റവും അനിവാര്യമാണ്.
പഴയ ഗ്രൂപ്പ് നേതാക്കളുടെ ശിങ്കിടികളെ പരിഗണിക്കുന്നതിനു പകരം പ്രവർത്തനക്ഷമത, ജനസമ്മതി, സ്വഭാവശുദ്ധി തുടങ്ങിയ ഗുണ വിശേഷങ്ങളുള്ളവരെയാണ് ഭാരവാഹികളായി നിശ്ചയിക്കേണ്ടത്. ദീർഘകാലമായി അധികാര സ്ഥാനങ്ങളിൽ തുടരുന്ന സ്ഥിരം മുഖങ്ങളെ ഒഴിവാക്കി രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള ഇതുവരെയും അവസരം ലഭിക്കാത്ത പുതുമുഖങ്ങളെ ഭാരവാഹികളായി പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.